Wednesday, May 23, 2012

Petrol Price Increased

ന്യൂഡല്‍ഹി: വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ സാധാരണക്കാരന് മറ്റൊരു ഇരുട്ടടി കൂടി സമ്മാനിച്ചുകൊണ്ട് പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോളിന്റെ വില കുത്തനെ കൂട്ടി. പെട്രോള്‍ ലിറ്ററിന് 7.50 രൂപയാണ് കൂട്ടിയത്. വിലവര്‍ധന ബുധനാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞ ഉടനെയാണ് വിലവര്‍ധനാ പ്രഖ്യാപനം ഉണ്ടായത്.

ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ധനയാണിത്. ആറു മാസം മുന്‍പ് മാത്രമാണ് എണ്ണക്കമ്പനികള്‍ പെട്രോളിന്റെ വില കൂട്ടിയത്. എണ്ണക്കമ്പനികള്‍ ലിറ്ററിന് 6.28 രൂപയുടെ വര്‍ധനവാണ് വരുത്തിയത്. വാറ്റ് നികുതി കൂടി ചേരുന്നതോടെയാണിത് 7.50 രൂപയാകുന്നത്. പുതുക്കിയ നിരക്കനുസരിച്ച് മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 78.32 രൂപയാകും. നേരത്തെയിത് 70.82 രൂപയാണിത്. ഡെല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 73.14 രൂപയാണ് പുതുക്കിയ നിരക്ക്.

ഡീസല്‍ വിലയില്‍ തല്‍ക്കാലം വര്‍ധനവൊന്നും വരുത്തിയിട്ടില്ലെങ്കിലും പാചകവാതകത്തിന്റെ വിലയും കൂട്ടാന്‍ കമ്പനികള്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

രൂപയുടെ മൂല്യത്തകര്‍ച്ചയാണ് ഈ വിലവര്‍ധനവിന് കാരണമായി കേന്ദ്രസര്‍ക്കാരും എണ്ണക്കമ്പനികളും പറയുന്നത്.

എന്നാല്‍, സാധാരണക്കാരന് വയറ്റത്തടി സമ്മാനിച്ചുകൊണ്ട് പേട്രോള്‍വില തോന്നിയതുപോലെ കൂട്ടാന്‍ പാകത്തില്‍ എണ്ണക്കമ്പനികളെ കയറൂരിവിട്ട കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശവുമായി പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. വിലവര്‍ധന യാതൊരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബി.ജെ.പി. നേതാവ് ബല്‍ബൂര്‍ പുഞ്ച് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് സി.പി.ഐ. നേതാവ് ഡി. രാജ ആരോപിച്ചു. യു.പി.എ. ഘടകകക്ഷികളായ എന്‍.സി.പി.യും തൃണമൂല്‍ കോണ്‍ഗ്രസും വിലവര്‍ധനവിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

No comments:

Post a Comment