Monday, March 26, 2012

accident at Kolannoor,no one died

എഴുകോണ്‍:കെ.എസ്.ആര്‍.ടി.സി.ബസ് ഒന്നിനുപിറകെ ഒന്നായി രണ്ട് കാറുകളെ ഇടിച്ചുതെറിപ്പിച്ചു. പൂര്‍ണമായും തകര്‍ന്ന കാറുകളിലെ യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. മറ്റൊരു വാഹനത്തെ മറികടക്കുമ്പോഴായിരുന്നു അപകടം.
കാറുകള്‍ ഓടിച്ചിരുന്ന കോട്ടാത്തല മാനാപ്പള്ളില്‍വീട്ടില്‍ രാമചന്ദ്രന്‍ പിള്ളയുടെ മകന്‍ സുജിത്ത് (29), കൊല്ലം തിരുമുല്ലവാരം മനയില്‍ക്കുളങ്ങര വനജഭവനില്‍ കുമാര്‍ (35) എന്നിവരാണ് നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടത്. ദേശീയപാത 744-ല്‍ എഴുകോണിന് സമീപം കോളന്നൂരില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു അപകടം.
കെ.എസ്.ആര്‍.ടി.സി. ബസിലെ യാത്രക്കാരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
കൊട്ടാരക്കരയിലേക്ക് വരികയായിരുന്ന ഓര്‍ഡിനറി ബസ് ആദ്യം സുജിത്ത് ഓടിച്ചിരുന്ന കാറില്‍ ഇടിച്ചശേഷം പിന്നാലെയെത്തിയ കുമാറിന്റെ കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ സുജിത്തിന്റെ കാര്‍ പമ്പരം പോലെ കറങ്ങിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
പിന്നീട് കുമാറിന്റെ കാറിന്റെ മധ്യത്തേക്ക് ഇടിച്ചുകയറിയ ബസ് സമീപത്തുള്ള സ്വകാര്യ സ്‌കൂളിന്റെ മതിലിനോട് ചേര്‍ന്നാണ് നിന്നത്.പിന്‍വശത്തെ ചില്ല് തകര്‍ത്താണ് കുമാറിനെ പുറത്തെടുത്തത്.
മരണക്കളമായി മാറിക്കഴിഞ്ഞ, എഴുകോണിനും അമ്പലത്തുംകാലയ്ക്കും ഇടയിലുള്ള ദേശീയപാതയിലെ അപകടദൃശ്യം ആരെയും ഞെട്ടിക്കുന്നതായിരുന്നു.
സാരമായ പരിക്കുകള്‍ പോലുമില്ലാതെ യാത്രക്കാര്‍ രക്ഷപ്പെട്ടെന്ന വാര്‍ത്ത അദ്ഭുതത്തോടെയാണ് പരിസരവാസികളും കാഴ്ചക്കാരും പങ്കിട്ടത്.
കണ്ണനല്ലൂരിലെ പുഷ്പവ്യാപാരിയാണ് കുമാര്‍. കൊട്ടാരക്കരയില്‍ നടന്ന അസോസിയേഷന്‍ യോഗത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു.
കൊട്ടാരക്കര വൈദ്യുതിഭവന്‍ ജീവനക്കാരനാണ് സുജിത്ത്. ഇയാളെ കൊട്ടാരക്കര താലൂക്ക് ആസ്​പത്രിയിലും കുമാറിനെ കൊല്ലത്തെ സ്വകാര്യ ആസ്​പത്രിയിലും പ്രവേശിപ്പിച്ചു. എഴുകോണ്‍ പോലീസ് കേസെടുത്തു.

No comments:

Post a Comment